ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന്; പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി സംഘടനകള്‍

കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. പ്രഖ്യാപനം വന്നതോടെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ ബി.എം.എസും ടി.ഡി.എഫും തീരുമാനിക്കുകയായിരുന്നു. സമരം ഒഴിവാക്കാൻ ശമ്പള കുടിശ്ശിക നൽകാമെന്ന് മാനേജ്മെന്‍റ് പറഞ്ഞെങ്കിലും യൂണിയനുകൾ വഴങ്ങിയില്ല.

ഉദ്ഘാടന വേദിയിലെ പ്രതിഷേധം ഒഴിവാക്കാൻ മാനേജ്മെന്‍റ് ട്രേഡ് യൂണിയനുകളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ജൂണിലെ ശമ്പള കുടിശ്ശിക ഉടൻ തീർപ്പാക്കാമെന്നും ജൂലൈ മുതൽ മുടങ്ങാതെ ശമ്പളം നൽകുമെന്നും ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഓഗസ്റ്റ് 10നകം ശമ്പള കുടിശ്ശിക തീർക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ആവർത്തിച്ച് ഉറപ്പ് നൽകിയിട്ടും മാനേജ്മെന്‍റ് ഇത് പാലിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ തിരിച്ചടിച്ചു. ശമ്പളം നൽകിയിട്ടു മതി ഡ്യൂട്ടി പരിഷ്കാരങ്ങൾ എന്ന നിലപാടിൽ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിന്നു. സ്വിഫ്റ്റിന് സിറ്റി സർക്കുലർ നൽകാനുള്ള തീരുമാനം ഒഴിവാക്കാൻ കഴിയില്ലെന്ന് സിഎംഡി പറഞ്ഞു. ഇത് വ്യക്തമായതോടെ യൂണിയൻ നേതാക്കൾ പ്രതിഷേധിക്കുകയും ചെയ്തു.