തെന്മല ഡാമില്‍ മധ്യവയസ്ക​ന്റെ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍.

അഞ്ചല്‍: തെന്മല ഡാമില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കാണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

കുളത്തൂപ്പുഴ സാംനഗര്‍ സജി വിലാസത്തില്‍ സജി (അച്ചു -50), സാംനഗര്‍ കുഴിവിളക്കരിക്കം വയലിറക്കത്ത് വീട്ടില്‍ സജി (43) എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അച്ചുവിനെ മലപ്പുറത്തുനിന്നും സജിയെ കര്‍ണാടകയില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

2019 ജൂലൈയിലാണ് കുളത്തൂപ്പുഴ സാംനഗര്‍ ചരുവിള വീട്ടില്‍ ഗോപി (55)യുടെ മൃതദേഹം തെന്മല പരപ്പാര്‍ ജലസംഭരണിയിലെ ഇടിമുഴങ്ങാംപാറയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടരവേ ഗോപിയുടെ ഭാര്യ വത്സലയും ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിക്കുകയും റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ്‌ അഞ്ചല്‍ പോലീസിന് കേസ് കൈമാറുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം കൊലപാതകമാണെന്ന് തെളിയുകയുണ്ടായി. സംഭവദിവസം മൂവരും ചേര്‍ന്ന് ഇടിമുഴങ്ങാംപാറ പ്രദേശത്തിരുന്ന് മദ്യപിക്കുകയും പിന്നീടുണ്ടായ വാക്കേറ്റത്തില്‍ ഗോപിയെ മീന്‍വല കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച ശേഷം കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി വെള്ളത്തിലേക്ക് തള്ളുകയുമായിരുന്നുവെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, രൂപേഷ്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.