ഇന്‍ബോക്‌സിലേക്ക് നമ്പര്‍ അയക്കൂ; പല്ല് പൊടിഞ്ഞ നടനെ വെളിപ്പെടുത്താമെന്ന് ടിനിടോം

മലയാള സിനിമയില്‍ ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടനെകുറിച്ചുള്ള ടിനിടോമിന്റെ വെളിപ്പടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു. ആ പല്ല് പൊടിഞ്ഞ നടന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അറിയാന്‍ ആഗ്രഹമുള്ളവര്‍ അവരുടെ ഫോണ്‍ നമ്പര്‍ തന്റെ ഇന്‍ബോക്‌സില്‍ അയക്കണമെന്നും ടിനി ടോം ആവശ്യപ്പെട്ടിരിക്കുകയാണ്. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം സജീവമാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശനമാണ് ടിനിടോം നേരിട്ടത്. ടിനിയ്‌ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് തൃക്കാക്കര എം.എല്‍.എ ഉമ തോമസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനിടോം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചപ്പോൾ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. അതിന് മറുപടിയായി ‘താങ്കളുടെ നമ്പര്‍ ഇന്‍ബോക്‌സില്‍ അയക്കൂ അത് എക്സൈസിന് നല്‍കാമെന്നും അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് കൈമാറുമെന്നുമാണ് ടിനിടോം മറുപടി നല്‍കിയത്.

മലയാള സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു പൊതുവേദിയിലെ ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ലഹരിയോടുള്ള ഭയം കാരണമാണ് ആ ആഗ്രഹം ഉപേക്ഷിച്ചതെന്നും ടിനിടോം പൊതുവേദിയില്‍ പറഞ്ഞിരുന്നു. ‘ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടതായും അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്നും ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു എന്നായിരുന്നു കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയായ ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. തുടക്കത്തില്‍ പല്ല്, പിന്നെ എല്ലും പൊടിഞ്ഞ് തുടങ്ങുമെന്നും ഈ ദുസ്ഥിതി മാറണമെന്നും അതിനാല്‍ കലയാകണം നമ്മുടെ ലഹരി എന്നും ടിനി ടോം വിശദീകരിച്ചു.

ഇതിനു പിന്നാലെ ടിനിയ്‌ക്കെതിരെ സിനിമാരംഗത്തുള്ള നിരവധിപേരാണ് വിമര്‍ശനവുമായി എത്തിയത്. ലഹരി പേടിച്ച് മകനെ സിനിമയിലേയ്ക്ക് വിടാന്‍ ടിനിക്ക് ഭയമാണെങ്കില്‍ സ്‌കൂളിലേയ്ക്കും വിടാന്‍ കഴിയില്ലെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ് പ്രതികരിച്ചപ്പോള്‍ ടിനി ടോം കാടടച്ച് വെടി വയ്ക്കുകയാണെന്നും ആരോപണം ഉന്നയിക്കുമ്പോള്‍ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചത്. ലഹരി ആരും വായിലേക്ക് കുത്തിക്കയറ്റിക്കൊടുക്കില്ലെന്നും മകന് ബോധമുണ്ടെങ്കില്‍ അരുതാത്തതൊന്നും ഉപയോഗിക്കില്ലെന്നും ടിനിയെ വിമര്‍ശിച്ച് ധ്യാന്‍ ശ്രീനിവാസനും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പല്ല് പൊടിഞ്ഞ നടനെ വെളിപ്പെടുത്താമെന്ന വാദവുമായി ടിനിടോം രംഗത്തു വന്നിരിക്കുന്നത്.