‘ജയിലിൽ’ ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമം

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ആരോപണം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച പാകിസ്ഥാൻ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമമുണ്ടായതെന്ന് അഭിഭാഷകൻ ആരോപിച്ചു.‘അഴിമതി കേസിൽ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലിനുള്ളിൽ കൊലപ്പെടുത്താൻ ശ്രമമുണ്ടായി. അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. ഏറെ നേരം പട്ടിണിക്കിട്ടു. ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി നൽകി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാൻ ശ്രമം നടന്നു. ഉറങ്ങാൻ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇൻജക്ഷൻ നൽകി. ശുചിമുറിയും കിടക്കയുമില്ലാത്ത വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്’. അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നുണ്ടെന്നും ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഇസ്ലാമാബാദ് ഹൈക്കോടതിൽ ഹാജരായ ഇമ്രാനെ, കോടതിക്ക് പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം വളരെ നാടകീയമായി അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോടതിമുറിയിൽ കടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി രോഷം പ്രകടിപ്പിച്ചു. രജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതിയിൽ നിന്നും ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.