എ ഐ ക്യാമറ വിവാദം: പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എഐ ക്യാമറ വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച നാള്‍ മുതല്‍ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോള്‍ കരാറുകരുടെയും ഉപകാരാറുകാരുടെയും കമ്മിഷന്‍ ഏജന്റ് ആണെന്ന് തോന്നിപോകും – ചെന്നിത്തല പരിഹസിച്ചു. രേഖകള്‍ ഉയര്‍ത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാര്‍ കിട്ടാത്ത കമ്പനിയല്ല വിവരങ്ങള്‍ പുറത്തുവിട്ടത്.

അല്‍ ഹിന്ദും, ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് . അതേസമയം മുന്‍കൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്‌,ആര്‍,ഐടി ക്ക് കരാര്‍ കിട്ടിയത്. അതുപോലെതന്നെ എസ്‌.ആര്‍.ഐ.ടിയുടെ കള്ളക്കളി താന്‍ പുറത്തു കൊണ്ടുവരുമെന്ന്
അദ്ദേഹം വ്യക്തമാക്കി. എന്നാൽ വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട്‌ വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോര്‍ട്ട്‌ പുറത്തു വരാത്തത് അദ്ദേഹം കുറ്റപ്പെടുത്തി കര്‍ണാടകത്തില്‍ 40 ശതമാനം കമ്മിഷന്‍ എങ്കില്‍ ഇവിടെ 80 ശതമാനം കമ്മിഷന്‍കൈപ്പറ്റുന്നത് രമേശ് ചെന്നിത്തല തുറന്നടിച്ചു.

കെല്‍ട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആകില്ല. ഇതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാര്‍ അംഗീകരിച്ചത്. മടിയില്‍ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ്. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാര്‍ റദ്ധാക്കണം. എന്നാല്‍ സേഫ് കേരള പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും ചെന്നിത്തല പറഞ്ഞു.