യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി; എസ് എഫ് ഐ പ്രതികൂട്ടിൽ

തിരുവനന്തപുരം :  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്കുപകരം സംഘടനാനേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദേശം ചെയ്തത് വിവാദമാകുന്നു. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് സംഭവം. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി നേതാവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആള്‍മാറാട്ടമെന്നാണ് ആക്ഷേപം. ഡിസംബര്‍ 12നാണ് ഇവിടെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ലെന്നാണ് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളജുകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസി-മാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളേജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് ആക്ഷേപം ഉയരുന്നത്. 26-നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. യുയുസി ആയി ജയിച്ച പെണ്‍കുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിര്‍ദേശിച്ചതെന്നു കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. എന്നാല്‍ ആള്‍മാറാട്ടത്തിന് പിന്നില്‍ സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദമാണെന്നാണ് സൂചന. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കും കേരള യൂണിവേഴ്സിറ്റിക്കും ആള്‍മാറാട്ടം സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.