എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം; ഒന്നിലൊതുങ്ങി ബി.ജെ.പി

തിരുവനന്തപുരം: കേരളത്തിലെ 19 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ഇരുമുന്നണികളും ഒന്‍പത് സീറ്റുകള്‍ വീതം നേടി. ബി.ജെ.പിയ്ക്ക് ഒരു സീറ്റും നേടാനായി. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.

ഒന്‍പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ ഒന്‍പത് സീറ്റുകള്‍ എല്‍.ഡി.എഫിന്റെയും ഏഴ് സീറ്റുകള്‍ യു.ഡി.എഫിന്റെയും രണ്ട് സീറ്റുകള്‍ ബി.ജെ പി-യുടെയും സിറ്റിംഗ് സീറ്റുകളായിരുന്നു.

തിരുവനന്തപുരം

മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടടയില്‍ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിന്റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അപര്‍ണ സി പി എമ്മിലെ രേവതി വി.എല്ലിനെയാണ് തോല്‍പ്പിച്ചത്.

കൊല്ലം

അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ വാര്‍ഡിലെ ബി.ജെ.പി സിറ്റിംഗ് സീറ്റ് എല്‍.ഡി.എഫ്.പിടിച്ചെടുത്തു. സി പി ഐയിലെ ജി.സോമരാജന്‍ 264 വോട്ടുകള്‍ക്ക് ബി ജെ പിയുടെ ബബുല്‍ ദേവിനെ പരാജയപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട

സി പി എം സിറ്റിംഗ് സീറ്റ് ആയിരുന്ന മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് സി പി എമ്മിന്റെ ഷെറിന്‍ ബി. ജോസഫിനെ മുട്ടുകുത്തിച്ചത്.

ആലപ്പുഴ

ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റായ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. ഇടത് സ്വതന്ത്രന്‍ അജിയാണ് വിജയിച്ചത്.

കോട്ടയം

മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട് സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്ക് സൂസന്‍ കെ സേവ്യര്‍ ആണ് വിജയിച്ചത്.

മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട സിറ്റിംഗ് സീറ്റ് സി പി എം നിലനിര്‍ത്തി. 127 വോട്ടുകള്‍ക്ക് സുജാ ബാബുവാണ് ജയിച്ചത്.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ പെരുന്നിലം സി പി എം പിടിച്ചെടുത്തു. ബിന്ധു അശോകന്‍ 12 വോട്ടുകള്‍ക്കാണ് ജയിച്ചത്.

എറണാകുളം

ബി ജെ പിയുടെ സിറ്റിംഗ് സീറ്റായിരുന്ന നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശേരിക്കവല സി പി എം പിടിച്ചെടുത്തു. അരുണ്‍ സി ഗോവിന്ദനാണ് 99 സീറ്റുകള്‍ക്ക് വിജയിച്ചത്.

പാലക്കാട്

പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് സിറ്റിംഗ് സീറ്റായ ബമ്മണ്ണൂര്‍ യു ഡി എഫ് നിലനിര്‍ത്തി.

മുതലമട ഗ്രാമപഞ്ചായത്തിലെ സി പി എം സിറ്റിംഗ് സീറ്റായിരുന്ന പറയമ്പള്ളം യു ഡി എഫ് പിടിച്ചെടുത്തു.

എല്‍ ഡി എഫ് സിറ്റിംഗ് സീറ്റായ ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ് വാര്‍ഡ് നിലനിര്‍ത്തി.

എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല ബി ജെ പി പിടിച്ചെടുത്തു.

യു ഡി എഫ് സിറ്റിംഗ് സീറ്റ് കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം നിലനിര്‍ത്തി. നീതുരാജ് 189 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

കോഴിക്കോട്

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് സിറ്റിംഗ് സീറ്റ് ചേലിയ ടൗണ്‍ യു ഡി എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ 112 വോട്ടുകള്‍ക്കാണ് ജയിച്ചത്.

യു ഡി എഫ് സിറ്റിംഗ് സീറ്റായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് സി പി എം പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ഥി അജിത മനോജ് ജയിച്ചത്.

എല്‍ ഡി എഫ് സിറ്റിംഗ് സീറ്റായ വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം എല്‍ ഡി എഫ് നിലനിര്‍ത്തി.

കണ്ണൂര്‍

യു ഡി എഫ് സിറ്റിംഗ് സീറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പള്ളിപ്രം യു ഡി എഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.