അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കെ.എസ്.ആര്‍.ടി.സി; അംഗീകാരം പ്രചോദനമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു.ഐ.ടി.പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചു. ജൂണ്‍ 4 മുതല്‍ 7 വരെ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യു.ഐ.ടി.പി പൊതുഗതാഗത ഉച്ചകോടിയില്‍ പ്രത്യേക പുരസ്‌കാരം കെ.എസ്.ആര്‍.ടി.സി സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഐ.എ.എസ് ഏറ്റുവാങ്ങി. കഴിഞ്ഞ 3 വര്‍ഷമായി കെ.എസ്.ആര്‍.ടി.സി-യില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആര്‍.ടി.സി-യെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ജൂണ്‍ 5-ന് നടന്ന ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി, ചൈനയില്‍ നിന്നുള്ള ബെയ്ജിംങ് പബ്ലിക് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാന്‍സിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന യു.ഐ.ടി.പി ഏര്‍പ്പെടുത്തുന്ന പ്രധാന പുരസ്‌കാരം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കൊപ്പം കെ.എസ.്ആര്‍.ടി.സിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഇതുപോലെയുള്ള പുരസ്‌കാരങ്ങള്‍ കെ.എസ്.ആര്‍.ടി.സി-യുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂണ്‍ 6-ന് ഇതേ വേദിയില്‍ നടക്കുന്ന ബസ് ഫ്‌ലീറ്റ് നവീകരണത്തിലെ ഊര്‍ജ്ജ പരിവര്‍ത്തന തന്ത്രങ്ങള്‍ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പാനലിസ്റ്റായും സ്പീക്കറുമായും ക്ഷണിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ഊര്‍ജ്ജ പരിവര്‍ത്തന സാദ്ധ്യതകളെപ്പറ്റി സംസാരിക്കും.