ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടമുണ്ടായ സ്ഥലത്ത് രക്ഷകര്‍ക്ക് മാനസികപ്രശ്‌നങ്ങള്‍

ഒഡീഷ: വെള്ളം കണ്ടാല്‍ രക്തമെന്ന തോന്നല്‍, ഭക്ഷണം വേണ്ട നാടാകെ വിറച്ചപ്പോൾ ബാലസോർ ട്രെയിൻ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ദേശീയദുരന്തനിവാരണ സേനാംഗങ്ങളിൽ ചിലർക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായതായി ഡയറക്ടർ ജനറൽ അതുൽ കാർവാൽ. സേനാംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തിനോട് മടുപ്പുമുണ്ടായി. ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അതുല്‍ കാര്‍വാല്‍ പറഞ്ഞു.

മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട ബാലസോർ ട്രെയിൻ ദുരന്തത്തിൽ നിന്ന് ദേശീയ ദുരന്തനിവാരണ സേന 121 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 44 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒൻപത് സംഘങ്ങളെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നത്.

‘ബാലസോർ ട്രെയിന്‍ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സംഘാംഗങ്ങളെ ഞാൻ കണ്ടിരുന്നു. അതിൽ ഒരാൾക്ക് വെള്ളം കണ്ടാൽപ്പോലും രക്തമാണെന്ന തോന്നലാണ്. മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല’– അതുൽ കാർവാൽ പറഞ്ഞു.എൻഡിആർഎഫ് ഡൽഹിയിൽ ദുരന്തനിവാരണത്തിന്റെ ശേഷി വർധിപ്പിക്കൽ എന്ന വിഷയത്തിൽ നടത്തിയ വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രക്ഷാപ്രവർത്തകർക്ക് കൗൺസിലിങ് നൽകും. രക്ഷാപ്രവർത്തനം അത്രയ്ക്ക് ദുഷ്‌കരമായിരുന്നു. ഒട്ടേറെ മൃതദേഹങ്ങളും പരുക്കേറ്റവരെയും കണ്ട സേനാംഗങ്ങൾക്ക് മാനസികനില മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്‌സുകളും നൽകും. മാനസികമായും ശാരീരികമായും ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. സേനയിലെ 18,000 ആളുകളിൽ 95 ശതമാനം ആളുകളും ആരോഗ്യവാന്മാരാണെന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.