എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

തിരുവനന്തപുരം: ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ് പിടിയിലായത്. ബാലരാമപുരം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ജൂൺ നാലിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യ ഒണ്‍ എന്ന എ.ടി.എം കൗണ്ടറിനുള്ളില്‍ കയറിയ പ്രതി ഇവിടെ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ, ഡി.വി.ആര്‍, മോഡം എന്നിവ മോഷ്ടിച്ചു പുറത്തിറങ്ങി. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. കള്ളന്‍ ഓടി മറയുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.തുടര്‍ന്ന്, കടയുടമ ഉച്ചക്കട മുള്ളുവിള വീട്ടില്‍ ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിച്ചത്. ഉച്ചക്കടയില്‍ നാരായണ ട്രേഡിംഗ് ഏജന്‍സി നടത്തിവരുന്ന വട്ടിയൂര്‍ക്കാവ് മുക്കോല റോസ് ഗാര്‍ഡര്‍ തിരുവാതിര വീട്ടില്‍ രഘുനാഥപിള്ളയുടെ മകന്‍ പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എ.ടി.എം കൗണ്ടര്‍. എ.ടി.എം കൗണ്ടറില്‍ നടത്തിയ മോഷണത്തില്‍ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.