കോട്ടയം : കോട്ടയത്ത് സംവിധായകൻ നജീം കോയ താമസിച്ച ഹോട്ടൽ മുറിയിൽ എക്സൈസ് പരിശോധന നടത്തിയതിനെതിരെ പ്രതിഷേധവുമായി ഫെഫ്ക. മുറിയിൽ ലഹരി തേടി എക്സൈസ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിനിമാ സെറ്റിൽ ഭീതിജനകമായ സാഹചര്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. രണ്ടര മണിക്കൂർ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. വ്യാജ ആരോപണം ഉന്നയിച്ചവരെ വെളിച്ചതുകൊണ്ടുവരും വരെ ഫെഫ്ക പ്രതിഷേധിക്കുമെന്നും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ലൊക്കേഷിൽ ഷാഡോ പോലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പോലീസ് നടപടികൾ തടസ്സപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നജീം കോയയുടെ മുറിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു എക്സൈസ് പരിശോധന. ആരോ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതായും നജീം കോയ പറഞ്ഞു. ലഹരി ഉപയോഗിക്കുകയോ മദ്യപിക്കുകയോ പോലും ചെയ്യാത്ത ആളാണ് താനെന്നും ആരോ മനപൂർവം കുടുക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും നജീം കോയ ആരോപിച്ചു.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു