ഇന്ദിരാ വധം ‘ആഘോഷിക്കൽ’: കാനഡയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം.

ന്യൂഡൽഹി : കാനഡയിൽ ഇന്ദിരാഗാന്ധിയുടെ വധം ‘ആഘോഷിച്ച’ സംഭവത്തിൽ രൂക്ഷവിമർശനമുന്നയിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
ഇന്ദിരാ വധം ‘ആഘോഷിക്കൽ’: കാനഡയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. വോട്ടിനുവേണ്ടി വിഘടനവാദികൾക്കും തീവ്രവാദികൾക്കും തുടർച്ചയായി ഇടംനൽകുന്നത് കാനഡയ്ക്ക് നല്ലതല്ലെന്നും ഉഭയകക്ഷി ബന്ധത്തിന്‌ അത് ദോഷംചെയ്യുമെന്നും ജയ്ശങ്കർ മുന്നറിയിപ്പുനൽകി.
ബ്രാംപ്റ്റണിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിലാണ് ഇന്ദിരാഗാന്ധി വധത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചത്. സംഭവത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന് ജയ്ശങ്കറിനോട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മോദിസർക്കാരിന്റെ ഒമ്പതുവർഷത്തെ ഭരണത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം.
പഞ്ചാബികൾ ഏറെയുള്ള കാനഡയിൽ വിഘടനവാദികൾക്ക് തുടർച്ചയായി പ്രോത്സാഹനം നൽകുന്നതിലാണ് മന്ത്രി പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ കാനഡയിലെ പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
സംഭവത്തെ കാനഡയുടെ ഇന്ത്യയിലെ സ്ഥാനപതി കാമറോൺ മാക്കെയ് അപലപിച്ചു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം കാനഡയിൽ ആഘോഷിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഞെട്ടലുണ്ടാക്കി.