വാഗ്ദാനങ്ങള്‍ പാലിക്കുന്ന സർക്കാർ: കേരളത്തില്‍ 7 വർഷമായി മാതൃകാ ഭരണമെന്ന്, പിണറായി വിജയന്‍

ന്യൂയോർക്ക്: കഴിഞ്ഞ ഏഴുകൊല്ലമായി കേരളത്തില്‍ നടക്കുന്നത് മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ പാലിക്കുന്ന സർക്കാറാണ് സംസ്ഥാനത്തുള്ളത്. സർക്കാറിന് ജനം തുടർഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽ ലോക കേരളസഭ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.
ഗെയ്ൽ, കെ-ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ സംസ്ഥാന സർക്കാർ പാലിച്ച വാഗ്ദാനങ്ങളാണ്. കെ റെയില്‍ പദ്ധതി കേരളത്തില്‍ യാഥാർത്ഥ്യമാവും. ഇന്ന് അല്ലെങ്കില്‍ നാളെ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നും ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് ട്രെയിനിന് മികച്ച സ്വീകാര്യത ലഭിച്ചപ്പോഴാണ് കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗെയ്ൽ, കെ-ഫോൺ, റോഡ് വികസന പദ്ധതികൾ തുടങ്ങിയവ സംസ്ഥാന സർക്കാർ പാലിച്ച വാഗ്ദാനങ്ങളാണ്. കെ റെയില്‍ പദ്ധതി കേരളത്തില്‍ യാഥാർത്ഥ്യമാവും. ഇന്ന് അല്ലെങ്കില്‍ നാളെ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നും ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് ട്രെയിനിന് മികച്ച സ്വീകാര്യത ലഭിച്ചപ്പോഴാണ് കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മേഖലയേയും സ്പർശിക്കുന്ന തലത്തിലുള്ള വികസനമാണ് സർക്കാറിന്റെ ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാകും. പദ്ധതിക്കുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും തത്വത്തില്‍ ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വളരെ മികച്ച റോഡുകളാണ് കേരളത്തിലുള്ളത്. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ കൊണ്ടുപോയപ്പോഴാണ് പലരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. ജലഗതാഗതം വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. തിരുവനന്തപുരത്തെ കോവളം മുതല്‍ കാസര്‍ക്കോട്ടെ ബേക്കല്‍ വരെ 600 കിലോമീറ്ററിലധികം ദൈര്‍ഘ്യത്തിലുള്ള ജലപാത അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കായി കേരള സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചു. കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയത്.