ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു.

ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ അഭിമുഖത്തില്‍ തന്നേക്കാള്‍ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെണ്‍കുട്ടിയുണ്ടെന്നും അറിഞ്ഞപ്പോഴാണ് ജോലി ലഭിക്കാൻ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന് വിദ്യ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം മൊബൈല്‍ ഫോണിലാണ് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് മൊഴി. മൊബൈലില്‍ എം.എസ് വേര്‍ഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയത്. ആസ്പയര്‍ ഫെലോഷിപ്പ് ചെയ്തപ്പോള്‍ മഹാരാജാസ് കോളേജില്‍ നിന്നു തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് കോളേജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും സംഘടിപ്പിച്ചത്. ഇത് ക്യാം സ്‌കാനറിലൂടെ സ്‌കാൻ ചെയ്ത് ഇമേജാക്കി മാറ്റി. ശേഷം അതില്‍ നിന്ന് മേല്‍പ്പറഞ്ഞ ഓരോന്നും പ്രത്യേകം പ്രത്യേകം ക്രോപ്പ് ചെയ്ത് സര്‍ട്ടിഫിക്കറ്റില്‍

ഉള്‍പ്പെടുത്തുകയായിരുന്നു. കോളേജിന്റെ ലോഗോ ഗൂഗിളില്‍ നിന്നാണ് എടുത്തത്. വിവിധ കാലയളവിലുള്ള രണ്ട് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ വിദ്യ ഉണ്ടാക്കിയത്.