കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടമായ പണം തിരിച്ചു പിടിച്ചു; സൈബർ പോലീസ്

തിരുവനന്തപുരം: കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടമായ പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചതായി പോലീസ് അറിയിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശി പി.എ്. രാധാകൃഷ്‌ണനെ വാട്‌സാപ് വിഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോ കോളിൽ കണ്ടത്. പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

താൻ ഇപ്പോൾ ദുബൈയിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലായത്.

പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ ഒഴിവാക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും അവർ അറിയിച്ചു.