കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി.
കോളേജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പോലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കും. രണ്ട് പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും.
മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു സംഭവം. കല്ലും ഇരുമ്ബുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസ്.