മദ്യനയക്കേസിൽ വ്യാഴാഴ്ച സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് കെജ്‌രിവാളിന്റെ ഭാര്യ സുനിത.

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യാഴാഴ്ച കോടതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യാഴാഴ്ച കോടതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്രിവാള്‍.

കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്ന് കെജ്രിവാളിന്റെ ഭാര്യ പറഞ്ഞു. കെജ്രിവാളുമായി ചൊവ്വാഴ്ച വൈകീട്ട് ഇ.ഡി. ഓഫീസില്‍ വച്ച്‌ സുനിത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിത.

രണ്ട് ദിവസം മുൻപാണ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് കെജ്രിവാള്‍ മന്ത്രി അതിഷിയ്ക്ക് കൈമാറിയത്. കേന്ദ്രസർക്കാർ ഇക്കാര്യത്തിലും കേസെടുത്തിട്ടുണ്ട്. ‘ഡല്‍ഹിയെ നശിപ്പിക്കാനാണോ അവർ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തില്‍ കെജ്രിവാള്‍ വളരെ വേദനിക്കുന്നു’ എന്ന് സുനിത പറഞ്ഞു.

250-ലധികം റെയ്ഡുകളാണ് മദ്യനയ അഴിമതി ആരോപണത്തിൽ ഇ.ഡി. നടത്തിയത്. അധികൃതർ ഈ പണം കണ്ടെത്തിയിട്ടില്ല. കോടതിയില്‍ അദ്ദേഹം മാർച്ച്‌ 28-ന് എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും, അതിനാവശ്യമായ തെളിവുകള്‍ അദ്ദേഹം നല്‍കുമെന്നും അവർ പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച്‌ 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിനെ കോടതി മാർച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.