തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വില്‍പ്പനശാലകള്‍ ലേലം ചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്.
സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഈ നിർശേഷങ്ങൾ പരിഗണിക്കുക.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. വർഷത്തില്‍ 12 ദിവസം മദ്യവില്‍പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തുന്നു.
ഇത് ദേശീയ-അന്തർദേശീയ കോണ്‍ഫറൻസുകളില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും എന്നും യോഗം വിലയിരുത്തി. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഇതില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.