വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നത്:കെ.സുധാകരന്‍ എംപി

മോദിസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മോദിസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ഇത്തരം ഒരു ബില്ലിന് രൂപം നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ അധികാരം കവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുപിഎ സര്‍ക്കാര്‍ വഖഫ് ബോര്‍ഡുകള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിരുന്നത്. വരാന്‍ പോകുന്ന മഹാരാഷ്ട്ര,ജാര്‍ഖണ്ഡ് ,ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളനീക്കമാണ് ഈ ബില്ലെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത വര്‍ഗീയതയും തീവ്രന്യൂനപക്ഷവിരുദ്ധതയും പ്രകടിപ്പിച്ച് പ്രചരണം നടത്തിയിട്ടും കനത്ത തിരിച്ചടി നേരിട്ടകാര്യം വിസ്മരിച്ചാണ് മോദി ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഈ നടപടി. വഖഫ് സ്വത്തുകള്‍ അധീനപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് നിയമ ഭേദഗതിക്ക് പിന്നില്‍. അതിന്റെ ഭാഗമാണ് ബോര്‍ഡില്‍ അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം.വഖഫ് ഭേദഗതി ബില്ല് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ്.വഖഫ് സ്വത്തുകളില്‍ നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരനിലപാടുകള്‍ക്ക് കളങ്കമാണെന്നും സുധാകരന്‍ വ്യക്തമാക്കി.