തീക്കനലിൽ ഉറുമ്പ് അരിക്കുന്നു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതലുകൾ കാണാനില്ലെന്ന് പരാതി

കേരളത്തിൻറെ തലസ്ഥാനവും ഭരണാധികാരിക കേന്ദ്രവുമായ തിരുവനന്തപുരത്തിന് ആ പേര് വന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അനന്തശയനത്തിൽ ശ്രീപത്മനാഭൻ ശയിക്കുന്നതുകൊണ്ടാണ്. ലോകത്ത് ഒരു ക്ഷേത്രത്തിലും എന്നല്ല ഒരു മതത്തിന്റെയും ആരാധനാലയത്തിൽ കാണുവാൻ കഴിയാത്ത വിധത്തിലുള്ള ശതകോടികളുടെ വില വരുന്ന അമൂല്യ സ്വർണ്ണങ്ങളും രത്നങ്ങളും ഓക്കേ നിറഞ്ഞ അറകളുള്ള ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഇത്തരത്തിലുള്ള വിലപിടിച്ച വസ്തുക്കളുടെ ശേഖരം കൊണ്ടു തന്നെ ഒരു അത്ഭുതമായി നിലനിൽക്കുന്ന ക്ഷേത്രമാണ് ഇത്. മാത്രവുമല്ല ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജന്മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്ന മഹാക്ഷേത്രമാണ്. രാജാക്കൻമാരുടെ കുല ദേവതയായി വിരചിച്ചിരുന്ന മഹാക്ഷേത്രമാണ് ഈ പത്മനാഭസ്വാമി ക്ഷേത്രം.

ഇടയ്ക്കിടെ പലതരത്തിലുള്ള പരാതികളും വിവാദങ്ങളും ഒക്കെ ക്ഷേത്രത്തിന്റെ പേരിൽ ഉയർന്നു വരാറുണ്ട്. പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ക്ഷേത്രത്തിൻറെ ഭരണ നിയന്ത്രണം ഒരു ജഡ്ജിയുടെ നിയന്ത്രണത്തിൽ ആക്കി മാറ്റിയിരുന്നു. ഭരണസമിതിക്കായി മറ്റു ചിലരെയും ഔദ്യോഗികമായി നിയമിക്കുകയുണ്ടായി. ഇതൊക്കെ തുടരുമ്പോഴും ചെറിയ തോതിലുള്ള കൊള്ളയും തട്ടിപ്പും ക്ഷേത്രത്തിനകത്ത് നടക്കുന്നു എന്ന രീതിയിലുള്ള പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ക്ഷേത്രത്തിലെ അമൂല്യ ശേഖരങ്ങളിൽ പെടുന്ന ചില വസ്തുക്കൾ നിയമവിരുദ്ധമായി എടുത്തുമാറ്റി എന്നും ചിലത് കാണുവാനില്ല എന്നൊക്കെ പരാതി ഉയർത്തിയിരിക്കുന്നത് ഇപ്പോൾ പ്രായാധിക്യത്തിൽ എത്തിയ ഒരു മുതിർന്ന ക്ഷേത്ര ജീവനക്കാരനാണ്. ക്ഷേത്ര ജീവനക്കാരന്റെ ബാധ്യതയിൽ നിന്നും മാറിയെങ്കിലും നിത്യേന ക്ഷേത്രത്തിൽ എത്തി ആരാധന നടത്തുന്ന പത്മനാഭ ഭക്തനാണ് ഈ ജീവനക്കാരൻ.

ക്ഷേത്രത്തിൻറെ ഭരണസമിതിക്ക് പലതരത്തിലുള്ള വീഴ്ചകൾ പറ്റുന്നു എന്നും ക്ഷേത്രത്തിനകത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നും അക്കമിട്ട് പറഞ്ഞുകൊണ്ടാണ് മുൻജീവനക്കാരനായ ബബിലു ശങ്കർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ശ്രീ പത്മനാഭന ഭക്തർ നൽകിയ വഴിപാട് ഇനങ്ങളിൽ പെടുന്ന അമൂല്യ വസ്തുക്കൾ നിയമപരമായ രീതിയിൽ അല്ലാതെ വിൽപ്പന നടത്തിയതായി ഈ പരാതിയിൽ പറയുന്നുണ്ട്ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വകാര്യ വ്യക്തികൾ നൽകിയ 841 ഗ്രാം സ്വർണ്ണം ഒരു സ്വകാര്യ ജ്വല്ലറിക്ക് നിയമവിരുദ്ധമായി വിൽപ്പന നടത്തി 43 ലക്ഷം രൂപ ഈടാക്കി പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോൾ 44 ലക്ഷം രൂപയ്ക്ക് 758 ഗ്രാം സ്വർണം ഇതുപോലെ തന്നെ സ്വകാര്യ ജ്വല്ലറിയിൽ നിന്നും വാങ്ങി എന്നും പരാതിയിൽ പറയുന്നുണ്ട്. സാധാരണഗതിയിൽ ഭക്തർ നൽകിയ സംഭാവനയോ വഴിപാടോ ആയി കിട്ടുന്ന വസ്തുക്കൾ വിൽപ്പന നടത്തണമെങ്കിൽ ആ വിവരം പരസ്യപ്പെടുത്തുകയും നോട്ടീസിലൂടെ ജനങ്ങളെ അറിയിക്കുകയും വേണം എന്നാണ് നിബന്ധന. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് നിലവിലുള്ള ഭരണസമിതി ഇത് നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.

ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ ഉള്ള കമ്മിറ്റിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഭരണനിർവഹണം നടത്തുന്നത്. ജഡ്ജിയുടെ സാന്നിധ്യത്തിൽ ക്ഷേത്ര അറയിൽ നിന്നും പുറത്തെടുത്ത 200 വർഷം പഴക്കമുള്ള വെള്ളിത്തളിക കാണാനില്ല എന്ന് പരാതിയിൽ പറയുന്നു. ഇത് കൂടാതെ ക്ഷേത്രത്തിലെ കീഴ്ശാന്തിയുടെ കസ്റ്റഡിയിലുള്ള വെള്ളിക്കണ്ണൻ അദ്ദേഹം വീട്ടിൽ കൊണ്ടുപോയി എന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്മുൻ ഭരണസമിതിയുടെ സഹായത്തോടുകൂടിയാണ് വെള്ളിക്കണ്ണൻ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും മാറ്റിയത് എന്നാണ് പറയുന്നത്. അതുപോലെതന്നെയാണ് മറ്റൊരു സംഭവവും പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഏറെക്കാലം പഴക്കമുള്ള ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിയുടെ വെള്ളി കെട്ടിയ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി പറയുന്നു. ഈ സംഭവം പുറത്തുവന്നപ്പോൾ ക്ഷേത്ര സമിതി നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിൻറെ തെക്കേ നടയിലുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നും ഹനുമാൻ സ്വാമിയുടെ വെള്ളികെട്ടിയ മാല കണ്ടെത്തിയതായിട്ടും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തിയ മാല യഥാർത്ഥ മാലയാണോ വ്യാജ നിർമ്മിതയാണോ എന്ന കാര്യത്തിൽ അന്വേഷണം നടത്തണം എന്നും പരാതിയിൽ പറയുന്നുണ്ട്.

കേരളത്തിലെ ഏറ്റവും സമ്പന്നമായയ മഹാക്ഷേത്രങ്ങളിൽ ഒന്നായ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രവർത്തിക്കുന്നത് തന്നെ വലിയ സുരക്ഷ സന്നാഹങ്ങളോടുകൂടിയാണ്. ക്ഷേത്ര ഭണ്ഡാരത്തിലും അറയിലും ഉള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ അമൂല്യ സ്വത്തുക്കൾ ആണ് കനത്ത സുരക്ഷ ഒരുക്കുന്നതിന് കാരണം ആയത്. ഇത്തരത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൺമുന്നിൽ നിന്നും എങ്ങനെയാണ് ക്ഷേത്രത്തിൻറെ ചില സ്വത്തുക്കൾ കാണാതെ വരുന്നത് എന്ന ചോദ്യമാണ് പരാതിക്കാരനായ ശങ്കർ ഉന്നയിക്കുന്നത്. ശങ്കർ വെറും ഒരു കാഴ്ചക്കാരൻ അല്ല പതിറ്റാണ്ടുകൾ ഏറെയായി പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിശ്വാസിയായി കഴിയുന്ന ആളാണ്. മാത്രവുമല്ല അദ്ദേഹം ക്ഷേത്രത്തിലെ മുൻകാല ജീവനക്കാരനും ആയിരുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ നടക്കുന്ന ആശാസ്യം അല്ലാത്ത പ്രവർത്തനങ്ങളെ എണ്ണി പറഞ്ഞുകൊണ്ട് ആണ് ശങ്കർ പരാതി ഉന്നയിച്ചിട്ടുള്ളത്. കാര്യകാരണസഹിതം തയ്യാറാക്കിയ പരാതി മുഖ്യമന്ത്രിക്കാണ് ശങ്കർ കൈമാറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെറ്റായ ചിലരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണം എന്നുമാണ് ഒരു തികഞ്ഞ ഭക്തൻ എന്ന നിലയിൽ ശങ്കർ ആവശ്യപ്പെടുന്നത്.

ശ്രീപത്മനാഭന്റെ ദാസന്മാർ എന്ന നിലയിലാണ് തിരുവിതാംകൂർ മഹാരാജാക്കന്മാർ ഏതുകാലത്തും പ്രവർത്തിച്ചു പോന്നിട്ടുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവഹണവും മറ്റും രാജഭരണ കാലത്ത് തിരുവിതാംകൂർ രാജകുടുംബം ആണ് നേരിട്ട് നടത്തിയിരുന്നത്. ഇപ്പോഴും രാജകുടുംബത്തിലെ ഒരു അംഗം ക്ഷേത്ര ഭരണ നിയന്ത്രണ സമിതിയിൽ ഉണ്ട്. പത്മനാഭ ദാസനായി ആണ് ഇപ്പോഴും രാജകുടുംബത്തിലെ എല്ലാരും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ രീതിയിലുള്ള എത്ര ചെറിയ പ്രശ്നം ഉയർന്നു വന്നാലും. അത് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് തിരുവിതാംകൂർ രാജകുടുംബത്തെ ആയിരിക്കും. അത്തരത്തിലുള്ള ഒരിക്കലും മുറിയാത്ത ബന്ധവും നിലപാടുമാണ് തിരുവിതാംകൂർ രാജകുടുംബവും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തമ്മിലുള്ളത്. ഇപ്പോൾ ക്ഷേത്രത്തിലെ പഴയകാല ജീവനക്കാരൻ ഉയർത്തിയിരിക്കുന്ന പരാതികൾ. രാജകുടുംബത്തിൻ്റെ ശ്രദ്ധയിലും വരും എന്ന കാര്യം ഉറപ്പാണ്.