സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ആവശ്യമായ വിഷയങ്ങൾ സംഘപരിവാരത്തിന് നൽകിയ ശേഷം മലക്കം മറിയുന്ന നിലപാട് തിരുത്താൻ സിപിഎം തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ വ്യായാമ കൂട്ടായ്മയിൽ പരിശീലനത്തിനെത്തുന്നവരെ തീവ്രവാദികളാക്കിയ സിപിഎം നേതാവ് പി മോഹനൻ ഇപ്പോൾ യാഥാർഥ്യം ബോധ്യമായപ്പോൾ മലക്കംമറിഞ്ഞിരിക്കുകയാണ്. അതേസമയം വിഷയം ഒരു സമൂഹത്തിനെതിരേ വിഷലിപ്തമായ പ്രചാരണത്തിന് സംഘപരിവാരം ഉപയോഗപ്പെടുത്തുകയും എൻഐഎ അന്വേഷണം വരെ ആരംഭിച്ചതായുമാണ് വിവരം. വ്യായാമ കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയ-മത സമൂഹത്തിൽപെട്ടവർ ഉണ്ടെന്ന വിവരം പുറത്തുവന്നപ്പോഴാണ് ജാള്യത മറയ്ക്കാൻ തിരുത്തുമായി പി മോഹനൻ രംഗത്തു വന്നത്. അപ്പോഴേയ്ക്കും വിദ്വേഷാഗ്നിയ്ക്ക് സംഘപരിവാരം തീകൊളുത്തി കഴിഞ്ഞിരുന്നു. സംഘപരിവാരം രാജ്യവ്യാപകമായി ഉപയോഗിക്കുന്ന പല വിഷയങ്ങളുടെയും തുടക്കമിട്ടത് സിപിഎം നേതാക്കളാണ്. പി മോഹനൻ നടത്തിയ അടിസ്ഥാന രഹിതമായ പ്രസ്താവന ദേശീയ മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും ചെയ്തിരിക്കുകയാണ്. ഇരുപത് വർഷം കൊണ്ട് കേരളം ഇസ് ലാമിക രാജ്യമാകുമെന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്റെ വാക്കുകൾ ഇന്നും ഉത്തരേന്ത്യയിലെ പ്രധാന വിദ്വേഷ പ്രചാരണ വിഷയമാണ്. അതുപോലെ തന്നെ സ്വർണ കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ സംഘപരിവാരം കുറേ നാളുകളായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്ക് കൈയൊപ്പ് ചാർത്തുന്നതായിരുന്നു. ദില്ലി സർവ്വകലാശാലയിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യാൻ ജമാ അത്തെ ഇസ്ലാമി ബോധപൂർവ്വമായ ശ്രമം നടത്തുന്നു എന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയും മുൻ എംപിയുമായ എളമരം കരീമിന്റെ പ്രസ്താവന ദേശീയ തലത്തിൽ തന്നെ സംഘപരിവാരത്തിന് റിക്രൂട്ട്മെന്റ് ജിഹാദ് എന്ന പേരിലുള്ള കാംപയിൻ വിഷയമായി മാറിയിരുന്നു. സംഘപരിവാരം ലക്ഷ്യമിടുന്ന സാമൂഹിക വിഭജനത്തിനും വിദ്വേഷത്തിനും വഴിമരുന്നിടുന്ന പ്രസ്താവനകളിൽ നിന്ന് ഇനിയെങ്കിലും സിപിഎം പിന്മാറണമെന്ന് എം എം താഹിർ ആവശ്യപ്പെട്ടു.