തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു

കോണ്‍ഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അൻവർ

തിരുവനന്തപുരം : നിലമ്പൂർ എം.എല്‍.എ പദവി രാജിവെച്ചത്, വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാനാണെന്നും എം.എല്‍.എ സ്ഥാനം രാജിവെച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടുവെന്നും പി.വി അൻവർ. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

സ്വതന്ത്രനായി ജയിച്ച്‌ എം.എല്‍.എയായതിനാല്‍ മറ്റൊരു പാർട്ടിയില്‍ ചേരുമ്പോൾ നിയമപ്രശ്നങ്ങള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അൻവർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച്‌ പാർട്ടിയില്‍ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യുമായി കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മമത ബാനർജി രാജിവെക്കാൻ പറഞ്ഞത്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതുകൊണ്ട് കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച്‌ പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഈ മാസം 11ന് ശനിയാഴ്ച തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയതെന്നും അൻവർ അറിയിച്ചു.