വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ അറസ്റ്റിലാണ് അധ്യാപകൻ. പത്തനംതി‍ട്ട ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ ബിനുവിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കണക്ക് ചെയ്യാത്തതിൽ പ്രകോപിതനായി അധ്യാപകൻ ഇരുകൈത്തണ്ടയിലും അടിച്ചെന്നാണ് പരാതി. കുട്ടിയുടെ മുത്തശ്ശിയാണ് ഇന്നലെ ആറന്മുള പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. അധ്യാപകൻ നൽകിയ കണക്കുകൾ ചെയ്യാൻ അറിയില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞതാണ് അടിക്കാന്‍ പ്രകോപനമായത്. ഇരുകൈകളിലും അധ്യാപകൻ തുടരെ അടിച്ചെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ജുവനൈൽ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തു