താനൂരില്‍ ബോട്ട് മറിഞ്ഞ് ഇരുപത്തി രണ്ട് മരണം: നിരവധി പേരെ കാണാതായി

മലപ്പുറം : താനൂരില്‍ ബോട്ട് മറിഞ്ഞ്
ഇരുപത്തി രണ്ട് മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം. മറിഞ്ഞ ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

ഞായറാഴ്ച ആയതിനാല്‍ ബീച്ചില്‍ നിരവധി ആളുകളുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മുപ്പതിലേറെപ്പേരുണ്ടായിരുന്നതായി പറയുന്നു.

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങി. കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തി. പത്ത് മണിയോടെ നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ 8 പേരുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും. താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയായ 10 മൃതദേഹത്തിൽ രണ്ട് മൃതദേഹം പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോയി. അഫ്‌ലഹ് ( 7), അൻഷിദ് (10) പോസ്റ്റ് മോർട്ടം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടത്തും.