ജീവിതം വഴിമുട്ടുന്നു; ഷോക്കടിപ്പിക്കാന്‍ വീണ്ടും കെ.എസ്.ഇ.ബി

തിരുവനന്തപുരം:  വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പൊതുജനങ്ങള്‍. അവശ്യ സാധനവിലയും പെട്രോള്‍ വിലയും റോക്കറ്റ് പോലെ ഉയരുന്നതിനിടെ നികുതി വര്‍ധനയും ജനങ്ങളെ കാര്യമായി ബാധിച്ചു കഴിഞ്ഞു. വെള്ളക്കരം വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ വൈദ്യുതി നിരക്ക് വര്‍ധന എന്ന സര്‍ക്കാര്‍ തീരുമാനം വലിയ ആഘാതമാണ് നല്‍കുന്നത്. എന്തായാലും ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുയാണ്. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയില്‍ യൂണിറ്റ് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യതി ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ കമ്മീഷന്‍ പൊതുതെളിവെടുപ്പ് പൂര്‍ത്തിയാക്കി്കഴിഞ്ഞു.

ജൂണ്‍ പകുതിയോടെ നികുതി വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. നിലവിലുള്ള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയാണ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ സര്‍ചാര്‍ജില്‍ നിന്നും മുക്തമാക്കുന്നതിനുമുമ്പാണ് നിരക്കു വര്‍ധന. ഫെബ്രുവരി മുതല്‍ മെയ് മാസം അവസാനം വരെ വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറഞ്ഞിരുന്നു. പ്രതിമാസം 50 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെഎസ്ഇബിയുടെ നിലപാട്. കൂടാതെ ഫിക്സഡ് ചാര്‍ജ് 30 രൂപ വരെ കൂട്ടണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

എന്തായാലും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ബാദ്ധ്യത കൂടുകയാണെന്നും ജനങ്ങള്‍ക്ക് അധിക ബാദ്ധ്യതയുണ്ടാകുന്ന രീതിയിലുള്ള വര്‍ദ്ധനവുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര നയം തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’വരവും ചെലവും നോക്കി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ദ്ധനവ് തീരുമാനിക്കേണ്ടത്. വൈദ്യുതി നിരക്ക് വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പത്തൊന്‍പതിനായിരം കോടിയോളം നഷ്ടത്തിലാണ് നിലവില്‍ കെ.എസ്.ഇ.ബി മുന്നോട്ടു പോകുന്നതെന്നും അത് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതുപോലെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ നയവും വിഷമമുണ്ടാക്കുന്നുണ്ടെന്നും ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്നൊരു നയമെടുക്കുമ്പോള്‍ റെഗുലേറ്ററി കമ്പനി തന്നെ വില നിശ്ചയിക്കുകയാണ്. അത് കഴിഞ്ഞിട്ടേ റെഗുലേറ്ററി കമ്മീഷന് അധികാരമുള്ളൂ. അതുകൊണ്ടാണ് ചാര്‍ജ് വര്‍ദ്ധനവ് ഇത്രയും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വൈദ്യുതി നിരക്ക് 6.6% വര്‍ദ്ധിപ്പിച്ചിരുന്നു.

അതേസമയം വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബോര്‍ഡും പൊലീസും തമ്മിലുള്ള പ്രശ്നം പരിശോധിക്കാന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി.കുടിശ്ശിക അടയ്ക്കാത്തതില്‍ കെഎസ്ഇബി പൊലീസിന് നോട്ടീസ് നല്‍കി. അങ്ങനെയെങ്കില്‍ ബോര്‍ഡിന് സംരക്ഷണം നല്‍കുന്ന വകയില്‍ 130 കോടിരൂപ നല്‍കണെമന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് കത്ത് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്.