കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾ മാറാട്ടം കോളേജ് മാനേജ്‌മെന്‍റ് അന്വേഷിക്കും. മാനേജർ ഉൾപ്പെടെ 3 അംഗ സമിതിയെ വെച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്ഐ സഭ മാനേജ്‌മെന്‍റ് അറിയിച്ചു. പ്രിൻസിപ്പല്‍ പ്രൊഫ..ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് കേരളാ സര്‍വകലാശാല പോലീസിന് പരാതി നൽകും.ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പ്രിൻസിപ്പിൽ പ്രൊ.ജി.ജെ.ഷൈജുവിനും യുയുസിയായി പിൻവാതിലിലൂടെ പേര് ചേർക്കപ്പെട്ട എസ്എഫ്ഐ നേതാവ് എ.വിശാഖിനുമെതിരെയാണ് പോലീസിൽ പരാതി നൽകുക. ഡിജിപിക്ക് നൽകിയ പരാതി കാട്ടാക്കട പോലീസിന് കൈമാറിയെങ്കിലും പ്രാഥമിക വിവരശേഖരണം തുടരുന്നുവെന്നാണ് പോലീസ് മറുപടി. അതേസമയം, കെഎസ്‌യു നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. കേരള സർവകലാശാലക്ക് കീഴിലെ മുഴുവൻ കോളേജുകളിലെയും യുയുസിമാരുടെ ലിസ്റ്റ് പുനപരിശോധിക്കും. ഇതിന് ശേഷമാകും സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.