കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ ആരംഭിച്ചു. 22 പേർക്കാണു പണം അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടുള്ളത്. ഇതിൽ ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ബിജോയിയുടെ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർ ഇയാളുടെ ആഡംബര കാർ, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയും ജപ്തി ചെയ്തു. രാവിലെ പത്തരയോടെ ജപ്തി നടപടിക്കായി വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്കു മുൻപിൽ ബിജോയി ജപ്തി ഒഴിവാക്കാനായി പല തവണ അഭ്യർഥിച്ചു. ജപ്തി നടത്തിയാൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ കാര്യം വിശദീകരിച്ച് നടപടി പൂർത്തിയാക്കുകയായിരുന്നു.
പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്നും മുഖ്യ പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരൻ കിരൺ, സൂപ്പർമാർക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ തുടങ്ങിയവർ നഷ്ടപരിഹാരം ഈടാക്കേണ്ട പട്ടികയിൽ ഇല്ല. പ്രാഥമിക അന്വേഷണത്തിലും ED.-ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവർ പ്രധാന പ്രതികളാണ്. കിരൺ ,46 വായ്പകളിലായി 33.28 കോടി തട്ടിയെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റെജി അനിലും കോടികളുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് എൽഡിഎഫ് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ നടന്നതായി കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിരവധി ആവശ്യങ്ങൾക്കായി ബാങ്കിൽ പണം നിക്ഷേപിച്ചവരാണ് ചതിക്കപ്പെട്ടത്.