കാർ​ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ;24 വർഷം പൂർത്തിയാകുന്നു

ഡൽഹി: പാകിസ്ഥാനെ തോൽപ്പിച്ച് കാർ​ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. 1999 മെയ് 3 , ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാനാണ് പാക് സേന നുഴഞ്ഞുകയറുന്നത് ആദ്യമായി കണ്ടത്. ഉടൻ സൈന്യത്തെ വിവരം അറിയിച്ചു. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല.
ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവച്ചിടുകയും ലഫ്റ്റനന്‍റ് കെ. നചികേത പാക് പിടിയിലാകുകയും ചെയ്തു. നചികേതയെ തേടി പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്ടറും പാക് സൈന്യം വെടിവച്ചിട്ടു. അഞ്ച് സൈനീകര്‍ക്കാണ് വീരമൃത്യു സംഭവിച്ചത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി. രക്തസാക്ഷികളുടെ സ്മരണക്കായി ദില്ലിയിൽ പ്രധാനമന്ത്രിയും ദ്രാസിൽ പ്രതിരോധമന്ത്രിയും പുഷ്പചക്രം അർപ്പിക്കും.

ഭീകരരുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും , കാര്‍ഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിക്കാൻ പാക് സൈന്യം ശ്രമിച്ചു. കാര്‍ഗിലിലെ ഇന്ത്യൻ ആയുധ ശേഖരണ ശാലയ്ക്ക് നേരെ ഷെല്ലാക്രമണവും നടത്തി. ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം പരാജയം സമ്മതിച്ചു. ധൈര്യം കവചമാക്കി പോരാട്ടം കൈമുതലാക്കി കാർഗിലിൽ ഇന്ത്യൻ സൈന്യം പേരാടി നേടിയത് സമാനകളില്ലാത്ത ജയമാണ്.