ഇ.ഡി കേന്ദ്രസര്‍ക്കാരിന്റെ കൂലിജോലിക്കാരായി: എം.വി ഗോവിന്ദൻ.

ഇ.ഡി കേന്ദ്രസർക്കാരിന്റെ കൂലിജോലിക്കാരനേപ്പോലെ പ്രവർത്തിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

തിരുവനന്തപുരം: ഇ.ഡി കേന്ദ്രസർക്കാരിന്റെ കൂലിജോലിക്കാരനേപ്പോലെ പ്രവർത്തിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജോലി ഇ.ഡിയുടേതും കൂലി ബി.ജെ.പിയുടേതുമെന്ന അവസ്ഥയാണെന്ന് ഗോവിന്ദൻ പരിഹസിച്ചു. ഇതാണ് കേന്ദ്ര ഏജൻസികളുടേയെല്ലാം അവസ്ഥ എന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി ഇ.ഡി യുടെ പേരില്‍ ഭീഷണിപ്പെടുത്തി പണംപിരിക്കുകയാണെന്നും കെജ്രിവാളിന്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണെന്നും ഗോവിന്ദൻ പറഞ്ഞു. മദ്യ വ്യാപാരിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ് കെജ്രിവാളിന്റെ അറസ്റ്റ്. റെഡ്ഡി ആദ്യം പറഞ്ഞിരുന്നത് കെജ്രിവാളിനെ അറിയില്ലെന്നാണ്. പിന്നീട് മൊഴിമാറ്റുകയായിരുന്നു. ഇതുവഴി ജാമ്യം ലഭിക്കുകയും ചെയ്തു. കോടികളുടെ തിരഞ്ഞെടുപ്പ് ബോണ്ടാണ് ശരത് ചന്ദ്ര റെഡ്ഡി വഴി ബി.ജെ.പിക്ക് കിട്ടിയത്.

രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും ഇതില്‍ ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ബി.ജെ.പിക്ക് 8251 കോടി കിട്ടിയപ്പോള്‍ 1952 കോടിയാണ് കോണ്‍ഗ്രസിന് കിട്ടിയത്. സാന്റിയാഗോ മാർട്ടിന്റെ കയ്യില്‍നിന്നുവരെ കോണ്‍ഗ്രസ് പണം സ്വീകരിച്ചുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.