കോൺഗ്രസ് പാർട്ടിയിൽ സോണിയ ഗാന്ധി പ്രസിഡൻറ് പദവിയിൽ എത്തുന്നതിന് മുൻപ് വരെ ഗാന്ധി കുടുംബത്തിലെ നേതാക്കളെ ജനം അംഗീകരിച്ച് പദവികളിൽ ഇരുത്തിയിരുന്നതാണ്. ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവും, പിന്നീട് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ ഗാന്ധി കുടുംബത്തിൻറെ മഹത്വത്തിൻറെ തണലിൽ രാജ്യത്തിന്റെയും, രാജ്യഭരണത്തിന്റെയും പാർട്ടിയുടെയും തലപ്പത്ത് എത്തിയവർ ആയിരുന്നു. ഈ പറയുന്ന നേതാക്കൾ എല്ലാവരും തന്നെ സ്വന്തം പ്രവർത്തനത്തിലൂടെ ജനകീയത നേടി വളർന്നവർ ആയിരുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം ഇന്ത്യക്കാരി അല്ലാത്ത ഭാര്യ സോണിയാഗാന്ധി, കോൺഗ്രസ് പ്രസിഡൻറ് പദവിയിലേക്ക് വന്നതോടെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് മാത്രമല്ല, അന്നത്തെ കോൺഗ്രസ് സീനിയർ നേതാക്കളിൽ വരെ അഭിപ്രായ ഭിന്നതകളും വഴക്കുകളും ഉണ്ടായിരുന്നു. ഈ തർക്കങ്ങളും വഴക്കുകളും എല്ലാം കോൺഗ്രസ് പാർട്ടിയെ ഗാന്ധി കുടുംബത്തിന് അടിയറ വയ്ക്കുന്നു എന്ന വിമർശനം ഉയർത്തിക്കൊണ്ട് ഉള്ളതായിരുന്നു.
ഒരു വർഷം മുമ്പ് നടന്ന കോൺഗ്രസ് പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിന് ഒടുവിലാണ് പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡണ്ടായി മല്ലികാ അർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധി കുടുംബത്തിൻറെ പ്രിയപ്പെട്ട ആൾ എന്ന നിലയിലാണ് ഖാർഗെ അറിയപ്പെട്ടത്. കോൺഗ്രസ് പാർട്ടിയിൽ കുടുംബ ആധിപത്യം ആണ് എന്ന് മറ്റു പാർട്ടികൾ വിമർശനം ഇപ്പോഴും തുടരുന്നുണ്ട്. ഏതായാലും പുതിയ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ ആ ഗാന്ധി കുടുംബത്തിൻറെ പാരമ്പര്യം ഏറ്റെടുത്തിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തൻറെ മണ്ഡലമായ കലബുർഗെയിൽ ഇനി മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതോടെ, ആ ലോകസഭാ സീറ്റ് മരുമകനായ രാധാകൃഷ്ണയ്ക്ക് നൽകാൻ ഖാർഗെ തന്നെ തീരുമാനിച്ചു. ലിസ്റ്റിൽ സ്ഥാനാർഥി പേര് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മാത്രം അല്ല കോൺഗ്രസ് പ്രസിഡണ്ടായി ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് വന്ന മല്ലികാർജുൻ ഖാർഗെ കാണിച്ച മാതൃക അടുത്ത ഇടയ്ക്ക് കർണാടകയിൽ കോൺഗ്രസ് സർക്കാർ ഉണ്ടായപ്പോൾ മകൻ പ്രീയാങ്കിനെ മന്ത്രിയാക്കാനും ഉള്ള കളികളും നടത്തിയത് കോൺഗ്രസ് പ്രസിഡൻറ് ആയ മല്ലികാർജുൻ ഖാർഗെ ആയിരുന്നു അങ്ങനെ സ്വന്തം കുടുംബത്തിൽ നിന്നും മകനും മരുമകനും പദവി നൽകി കൊണ്ടാണ് കുടുംബ ആധിപത്യത്തിൻറെ പുതിയ അധ്യായം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും വന്ന കോൺഗ്രസ് പ്രസിഡൻറ് എഴുതിവെച്ചിരിക്കുന്നത്.
ഗാന്ധി കുടുംബത്തിനെതിരെ കുടുംബ ആധിപത്യം എന്ന രാഷ്ട്രീയ പ്രചാരണം പണ്ടുകാലം മുതൽക്കുതന്നെ ഉള്ളതാണ്. ഇന്ത്യൻ വംശജ അല്ലാത്ത രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് പദവിയിൽ വരുന്നതിനെതിരെ ആ സമയത്ത് കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന ചില നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ് വിട്ടു പിന്നീട് എൻസിപി എന്ന പാർട്ടി ഉണ്ടാക്കിയ ശരത് പവാർ മറ്റൊരു നേതാവായ പ്രഭോ പട്ടേൽ അതുപോലെതന്നെ പി എ സാങ്ങ്മ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ആ സമയത്ത് സോണിയയ്ക്കെതിരെ പ്രതിഷേധം ഉണ്ടായത്. കുടുംബ ആധിപത്യം തുടർന്നു പോകുന്നത് പാർട്ടിക്ക് നല്ലതല്ല എന്ന കാര്യവും പാർട്ടിയിൽ കുടുംബാധിപത്യം അല്ല ജനാധിപത്യമാണ് വേണ്ടത് എന്ന് അവകാശവാദവും ഉന്നയിച്ചു കൊണ്ടാണ് ആ സമയത്ത് നേതാക്കൾ
പ്രതിഷേധിച്ചത്. എന്നാൽ ഈ നേതാക്കളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ഭൂരിപക്ഷം നേതാക്കളുടെ പിൻബലത്തോടെ സോണിയാഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആയി. പിന്നീട് സോണിയാഗാന്ധി ആരോഗ്യപരമായ കാരണങ്ങളാൽ മാറാൻ തയ്യാറായപ്പോൾ മകനായ രാഹുൽ ഗാന്ധിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഒപ്പം നിന്ന് നേതാക്കൾ ഒരുമിച്ച് സമ്മർദ്ദം ചെലുത്തി അങ്ങനെ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡൻറ് ആയി.
ഇപ്പോൾ കോൺഗ്രസ് പ്രസിഡൻറ് പദവിയിൽ ഇരിക്കുന്ന മല്ലികാർജുൻ ഖാർഗെ ഗാന്ധിജി കുടുംബത്തിൻറെ അതേ മാതൃക ആവർത്തിക്കുകയാണ്. തനിക്ക് സ്വാധീനമുള്ള എല്ലാ സ്ഥലങ്ങളിലും കുടുംബ അംഗങ്ങളെ പ്രതിഷ്ഠിക്കുക എന്ന പ്രവർത്തന ശൈലിയാണ് ഖാർഗെ കാണിച്ചിരിക്കുന്നത്. രാഷ്ട്രീയവും പാർലമെൻററി പദവികളും കുടുംബത്തിലെ ആൾക്കാർക്ക് വേണ്ടി നൽകുന്ന രീതിയെ വിമർശിച്ചുകൊണ്ട് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.
വേറെ രസകരമായ മറ്റൊരു വസ്തുത ഗാന്ധി കുടുംബത്തിൻറെ കുടുംബ വാഴ്ചയെ ആക്ഷേപിച്ചിരുന്ന എല്ലാ പാർട്ടിയിലെയും നേതാക്കൾ ഇപ്പോൾ കുടുംബ അംഗങ്ങൾക്കായി പദവികൾ വീതിച്ചു നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, മക്കൾ ഇല്ലാത്തതിനാൽ മരുമകനായ അഭിഷേകിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. മഹാരാഷ്ട്രയിൽ ശിവസേന പാർട്ടി നേതാവായിരുന്ന ഉദ്ധവ് താക്കറെ മകൻ ആദിത്യ താക്കറെയെ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിച്ചു. മഹാരാഷ്ട്രയിൽ തന്നെ എൻ സി പി നേതാവായ ശരത് പവാർ മകളായ സുപ്രിയ സു ളെയെ രാഷ്ട്രീയത്തിൽ ഇറക്കി. പാർലമെൻറ് അംഗം ആക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മകനായ ഉദയനിധി സ്റ്റാലിനെ മന്ത്രി പദവിയിൽ എത്തിച്ചു. ബീഹാർ രാഷ്ട്രീയത്തിലെ കൊമ്പനായ ലാലു പ്രസാദ് യാദവ് മകനായ തേജസ്വി യാദവിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തി. ഇന്ത്യയിൽ രാഷ്ട്രീയത്തിന്റെ പോക്ക് ഇപ്പോൾ ഇങ്ങനെയൊക്കെയാണ് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കണ്ടുപിടിക്കാനും അത് അനുകരിക്കാനും കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഉള്ള സ്വഭാവം മനുഷ്യസഹജം ആണല്ലോ. പദവികളുടെയും അധികാരത്തിന്റെയും പണം സമ്പാനത്തിന്റെയും കാര്യങ്ങൾ ആകുമ്പോൾ കുറേക്കൂടി അളന്നു തൂക്കി അവയെല്ലാം സ്വന്തം കുടുംബത്തിലേക്കും കുടുംബക്കാരിലേക്കും പോരട്ടെ എന്ന് വിചാരിക്കുന്നത് ഇപ്പോൾ രാഷ്ട്രീയത്തിലെ പുതിയ ശൈലിയായി മാറിയിരിക്കുകയാണ്. ഈ ശൈലിയുടെ രോഗബാധയാണ് ഗാന്ധി കുടുംബത്തിൽ ജനിക്കാതെ വന്നിട്ടും കോൺഗ്രസ് പ്രസിഡൻറ് കസേരയിൽ കയറി ഇരുന്നപ്പോൾ മല്ലികാർജുൻ ഖാർഗെ എന്ന നേതാവിനെയും ബാധിച്ചിരിക്കുന്നത്.