മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ ഉണ്ടെന്ന് സമ്മതിച്ച് നടി സുപര്‍ണ ആനന്ദ്

മലയാള സിനിമയില്‍ നിന്ന് ഒരുപാട് കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ്.

മലയാള സിനിമയില്‍ നിന്ന് ഒരുപാട് കയ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ്. സിനിമയില്‍ കാലങ്ങളായി കാസ്റ്റിങ് കൗച്ച്‌ ഉണ്ടെന്ന് നദി വ്യക്തമാക്കി. നടിമാർ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നും നടി ഒരു ടെലിവിഷൻ ചാനലിൽ നടത്തിയ അഭിമുഖത്തിൽ നടി തുറന്നു പറഞ്ഞു.

“കാസ്റ്റിങ് കൗച്ച്‌ ഇപ്പോഴുണ്ടായ ഒന്നല്ല. പണ്ട് തൊട്ടേ സിനിമ വ്യവസായത്തിലുണ്ട്. പല കയ്പേറിയ അനുഭവങ്ങളും സമ്മർദ്ദങ്ങളും മലയാള സിനിമയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള സമ്മർദ്ദങ്ങള്‍ക്ക് കീഴ്പെടാൻ താല്‍പര്യമുണ്ടായില്ല. അതുകൊണ്ടാണ് സിനിമയില്‍ തുടരാതിരുന്നത്. എല്ലാവരും ഇതിന് തയാറാകാറില്ല. തങ്ങളെ ചൂഷണം ചെയ്ത ആളുകളുടെ പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’.

ആരോപണ വിധേയനായ നടനും എം.എല്‍.എ.യുമായ മുകേഷ് രാജിവെക്കണം അല്ലെങ്കില്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നും അവർ പറഞ്ഞു. വിഷയത്തില്‍ മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്ബരിപ്പിച്ചെന്നും കൂട്ടിച്ചേർത്തു.

നേതൃത്വത്തിന്‍റെ പരാജയമാണ് അമ്മഭരണസമിതിയുടെ രാജിയിലേക്ക് നയിച്ചതെന്നും സ്ത്രീകളും നേതൃത്വത്തിലേക്ക് വരണമെന്നും അവർ കൂട്ടിച്ചേർത്തു.

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക്പരിചിതയായ നടിയാണ് സുപര്‍ണ ആനന്ദ്.