സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര; പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കി. അശ്രദ്ധ കാരണം സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി മോട്ടോര്‍വാഹന വകുപ്പ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കിതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ‘സേഫ് സ്‌കൂള്‍ ബസ്’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്തുന്നത്. ബസുകളുടെ കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, റൂട്ട് ട്രാക്ക് ചെയ്യാന്‍ സഹായകമാകുന്ന ജി.പി.എസ് സംവിധാനം എന്നിവ പ്രധാനമായും പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബസുകള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി എത്തുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുമെങ്കിലും പരിശോധനയ്ക്കുശേഷം ഇവ നീക്കം ചെയ്യുന്നത് പതിവാണ്. ഇതി തടയുന്നതിനായി കൃത്യമായ ഇടവേളകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍ വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനോടടനുബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗരേഖുടെ വിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടു.

* ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ജോലി പരിചയമുണ്ടാകണം.
* ഹെവി വാഹനമാണെങ്കില്‍ അത്തരം വാഹനം ഓടിക്കുന്നതില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം മതി.
* വെള്ള ഉടുപ്പും കറുത്ത പാന്റ്‌സും തിരിച്ചറിയല്‍ കാര്‍ഡും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധം.
* കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍്ക്ക് കാക്കി യൂണിഫോം നിര്‍ബന്ധം.
* പരമാവധി വേഗപരിധി 50 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്.
* മദ്യപിച്ചോ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരോ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരോ വാഹനമോടിക്കരുത.്
* വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമായി എഴുതണം.
* സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളില്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്നെഴുതണം.
* ഫിറ്റ്‌നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം.
* കുഞ്ഞുങ്ങളെ ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കാന്‍ ആളുണ്ടാകണം.
* സീറ്റെണ്ണത്തില്‍ അധികമായി കുട്ടികളെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല.
* 12 വയസ്സുകഴിയാത്ത കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരുത്താം.
* ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേരുവിവരം എഴുതിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
* വാതിലുകള്‍ക്ക് പൂട്ടും ജനലുകള്‍ക്ക് ഷട്ടറുമുണ്ടാകണം. കൂളിങ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല.
* എമര്‍ജന്‍സി എക്സിറ്റ് ഡൂര്‍ സജ്ജമാക്കണം.
* കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്ന വിധത്തില്‍ കണ്ണാടി സ്ഥാപിക്കണം.
* ഓരോ വാഹനത്തിലും സ്‌കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.
* സ്‌കൂളിന്റെ പേരും ഫോണ്‍നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം.
* ചൈല്‍ഡ്‌ലൈന്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് (യഥാക്രമം 1098, 100, 101, 102) എന്നീ ഫോണ്‍നമ്പറുകള്‍ വാഹനത്തിന്റെ പിന്നില്‍ എഴുതി പ്രദര്‍ശിപ്പിക്കണം തുടങ്ങിയവയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ ബസ് യാത്രയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.