നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്ബുവിള വടക്കുംകര പുത്തൻവീട്ടില്‍ സുജിത് – സുകന്യ ദമ്ബതികളുടെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്.

ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ   മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ നാല് ദിവസമായി കുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തി കുട്ടിയെ വീട്ടിലേയ്ക്ക് തിരികെ അയച്ചു. എന്നാല്‍ ഇന്ന് രാവിലെ കുട്ടിയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയും ആവിപിടിക്കുകയും ചെയ്തു. പതിനൊന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹംമെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.