കേന്ദ്രസർക്കാർ തളർത്താൻ നോക്കിയിട്ടും തൊഴിലുറപ്പില്‍ കുതിച്ചുയര്‍ന്ന് നിൽക്കുകയാണ് കേരളം

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 867.44 ലക്ഷം തൊഴിൽദിനങ്ങളാണ് സ്ത്രീകൾക്ക് 2022-23 സാമ്പത്തികവർഷം ലഭിച്ചത്. ഇത് ആകെ സൃഷ്ടിച്ച തൊഴിൽദിനങ്ങളുടെ 89.82 ശതമാനമാണ്‌.
ഒരു പഞ്ചായത്തിൽ ഒരേസമയം 20 ജോലി മതിയെന്ന നിയന്ത്രണവുമായി കേന്ദ്രസർക്കാർ പദ്ധതിയെ തളർത്താൻ നോക്കിയെങ്കിലും കേരളം എതിർത്തപ്പോൾ, സംസ്ഥാനത്തിനു മാത്രമായി ഈ നിയന്ത്രണം ഒഴിവായി.
2022-23 സാമ്പത്തികവർഷം കേന്ദ്രം അംഗീകരിച്ചത് 950 ലക്ഷം തൊഴിൽദിനങ്ങളാണ്. എന്നാൽ കേരളം 965.76 ലക്ഷം തൊഴിൽദിനം സൃഷ്ടിച്ചു. സർക്കാർ അംഗീകരിച്ച ലേബർ ബജറ്റിന്റ 100.76 ശതമാനം ലക്ഷ്യം നേടാനായി. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്കും തൊഴിൽ അനുവദിച്ചു. 15,51,272 കുടുംബങ്ങൾ തൊഴിലെടുത്തു.
100 തൊഴിൽദിനങ്ങൾ നൽകിയത് 4,49,638 കുടുംബങ്ങൾക്കാണ്. സംസ്ഥാനത്ത് 5.32 ലക്ഷം പ്രവൃത്തി നടപ്പാക്കിയതിൽ 81.13 ശതമാനം തുകയും പ്രകൃതിവിഭവ പരിപാലനജോലികൾക്കാണ് വിനിയോഗിച്ചത്.