മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു

എടപ്പാൾ : മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12.21ന് ആണ് മരണം. സംസ്കാരം ഇന്ന്.

1925 ല്‍ പൊന്നാനി കരുവാട്ടില്ലത്താണ് ജനനം. അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി, അമ്മ ശ്രീദേവി അന്തര്‍ജ്ജനം. ചെറുപ്പത്തില്‍ സംസ്‌കൃതവും അല്‍പം വൈദ്യവും പഠിച്ചു. കുട്ടിക്കാലം മുതല്‍ ചിത്രം വരച്ചുതുടങ്ങി. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും അമ്പലമുറ്റത്തെമണലിലുമൊക്കെയായിരുന്നു വരയുടെ തുടക്കം. ആ താല്‍പര്യം കണ്ടറിഞ്ഞ്, പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ആര്‍ട്‌സ് കോളജിലെത്തിച്ചത്. അവിടെ കെ.സി.എസ്. പണിക്കര്‍, റോയ് ചൗധരി, എസ്. ധനപാല്‍ തുടങ്ങിയ പ്രഗദ്ഭരുടെ ശിഷ്യനായി. പില്‍ക്കാലത്ത് കെസിഎസ് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോള്‍ അതിനൊപ്പം പ്രവര്‍ത്തിച്ചു.
നാട്ടിലെത്തി 1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. എംടിയും വികെഎന്നും അടക്കമുള്ള ഒട്ടുമിക്ക എഴുത്തുകാരുടെയും രചനകള്‍ക്കു വേണ്ടി വരച്ചു. കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തിട്ടുണ്ട്. തങ്ങളുടെ കഥകള്‍ക്കും നോവലുകള്‍ക്കും നമ്പൂതിരി തന്നെ വരയ്ക്കണമെന്ന് എംടി അടക്കമുള്ള എഴുത്തുകാര്‍ ആഗ്രഹിച്ചിരുന്നു. മലയാള സാഹിത്യത്തിലെ പ്രകാശസ്തംഭങ്ങളായ പല രചനകളും വായനക്കാരിലെത്തിയത് നമ്പൂതിരിയുടെ ഒരുകഴിവ് തന്നെയാണ് . എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യന്‍ കഥകള്‍ക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങള്‍ പ്രശസ്തമാണ്. നമ്പൂതിരിയുടെ സ്ത്രീകളെ കണ്ട് ഭ്രമിച്ചു പോയിട്ടുണ്ടെന്ന് വികെഎന്‍ പറഞ്ഞിട്ടുണ്ട്. പേരെടുത്ത പെയിന്റിങ്ങുകളുമുണ്ട് അദ്ദേഹത്തിന്റേതായി. മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് പ്രശസ്തമാണ്.