കാണം വിറ്റാലും ഓണമുണ്ണില്ല, കടം കയറി സപ്ലൈകോ
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 3182 കോടി രൂപ.
നെല്ല് സംഭരണത്തില്‍ തുടങ്ങി കിറ്റ് വിതരണം ചെയ്തതിൻറെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്. അത്യാവശ്യമായി പണം അനുവദിച്ചില്ലെങ്കില്‍ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലെയ്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോള്‍ കൊടുക്കാനാകുമെന്ന കാര്യത്തില്‍ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
നെല്ല് സംഭരണമായാലും റേഷൻ കടകള്‍ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയില്‍ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോക്കാണ്. മറ്റ് മാസങ്ങളിലേതില്‍ നിന്ന് ഇരട്ടി സാധങ്ങള്‍ സംഭരിച്ചാലേ ഓണക്കാലത്ത് സപ്ലൈക്കോക്ക് പിടിച്ച് നില്‍ക്കാനാകു. എന്നാലിത്തവണ എന്നുമില്ലാത്തത്ര പ്രതിസന്ധിയിലാണ്. സാമ്ബത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സപ്ലെയ്കോക്ക് വരുത്തിയത് 3182 കോടി കുടിശികയാണ്.