നാടുവിട്ടത് ജീവനില്‍ പേടിച്ചാണെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്

തൊടുപുഴ: നാടുവിട്ടത് ജീവനില്‍ പേടിച്ചാണെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്ബില്‍ പണിയെടുത്ത് ആണ് ജീവിച്ചിരുന്നു

2021 ല്‍ നാട്ടില്‍ നിന്നും നേരെ തൊമ്മന്‍കുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാള്‍.

ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദിച്ചിട്ടുണ്ട്. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല.

അവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരിക്കാമെന്നും നൗഷാദ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നു.നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല.

അവര്‍ കലഞ്ഞൂര്‍ പാടത്താണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തൊടുപുഴയില്‍ത്തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല.

രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു നൗഷാദിന്റെ മറുപടി.

പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. രണ്ടു കുട്ടികളില്ലേയെന്ന ചോദ്യത്തിന് ഉണ്ടെന്ന് നൗഷാദ് മറുപടി നല്‍കി.

നൗഷാദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.