യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

സാമ്പത്തിക ഇടപാടിലെ തർക്കം

ആലപ്പുഴ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തക്ക സമയത്ത് പൊലീസ് എത്തി യുവാവിനെ രക്ഷപ്പെടുത്തി. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികേകൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. ഇന്നലെ രാത്രി ബൈപാസില്‍ വിജയ് പാര്‍ക്കിന് സമീപത്തായാണ് സംഭവം നടന്നത്. കളര്‍കോട് ഭാഗത്ത് നിന്നാണ് സംസാരിക്കാന്‍ യുവാവിനെ സംഘം കാറില്‍ കയറ്റിയത്. സംസാരം തര്‍ക്കത്തിലേക്ക് കടന്നതോടെ വിജയ് പാര്‍ക്ക് ഭാഗത്ത് എത്തിയപ്പോള്‍ യുവാവ് സ്റ്റിറയിങ്ങില്‍ പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. കാര്‍ നിന്നതോടെ കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടിപ്പോയി. ഈ സമയം ബൈപാസില്‍ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കണ്‍ പോലീസിലെ എസ്‌ഐ എ.രാധാകൃഷ്ണക്കുറുപ്പ്, സിപിഒ എം.എസ്.സക്കീര്‍ എന്നിവരാണ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയതിനെത്തുടർന്ന് പിന്നാലെയെത്തിയ കാറില്‍ കയറി തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.അപകടത്തില്‍പെട്ട കാര്‍ പോലീസ് കസ്റ്റഡിയിലാണ്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ.ശ്രീജിത്ത് അറിയിച്ചു.