ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കാൻ പൊലീസ്
ശബരിമല : മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശേഷമുള്ള ദിനങ്ങളില്‍ തിരക്ക് നിയന്ത്രണം പാടേ പാളുന്നു. മണ്ഡല പൂജാ കാലയളവില്‍ ലക്ഷത്തിന് മേല്‍ തീർത്ഥാടകരാണ് ദർശനത്തിന് എത്തുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിയ സാഹചര്യത്തില്‍ മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് പരിചയ സമ്പന്നരായ പോലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നു. മകര വിളക്ക് കാലയളവിലേക്ക് ചുമതലയേറ്റ പോലീസിൻ്റെ അഞ്ചാം ബാച്ചിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാതെ വന്നതിനാൽ തിരക്ക് നിയന്ത്രണത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. തിരക്ക് നിയന്ത്രണത്തില്‍ മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെ അഞ്ചാം ബാച്ചില്‍ ഉള്‍പ്പെടുത്താതിരുന്നതും തിരിച്ചടിയായി. പടി കയറ്റം വേഗത്തിലാക്കാൻ എഡിജിപി എസ്. ശ്രീജിത്ത് നേരിട്ടെത്തി നടപടി സ്വീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. മേലെ തിരുമുറ്റത്ത് വലിയ തിരക്ക് ഇല്ലാത്തപ്പോഴും വലിയ നടപ്പന്തല്‍ തീർത്ഥാടകരാല്‍ തിങ്ങിനിറയുന്ന സ്ഥിതിയാണ് ഉള്ളത്. മകരവിളക്കിനോട് അനുബന്ധിച്ച് പുതിയ പോലിസ് ബാച്ച് ഒമ്പതാം തീയതി സന്നിധാനത്ത് ചുമതല ഏല്‍ക്കും. ഈ ബാച്ചില്‍ തിരക്ക് നിയന്ത്രണത്തില്‍ മുൻ പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ചില്ലെങ്കില്‍ മകരവിളക്കിനോട് അനുബന്ധിച്ചുള്ള ദിനങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായേക്കാം.