ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെപ്പറ്റിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലം: ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെപ്പറ്റിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. തേവലക്കര അരിനല്ലൂര്‍ കളങ്ങരക്കിഴക്കതില്‍ നാണുവിന്റെയും പരേതയായ ശാന്തയുടെയും മകന്‍ ദേവദാസ് (37) ആണ് മരിച്ചത്. കൊലപാതകത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മരംവെട്ടുകാരായ േദവദാസും അജിത്തും അടച്ചിട്ട കടത്തിണ്ണയില്‍ വന്നിരിക്കുന്നത് പതിവാണ്. ബുധനാഴ്ച ഇവര്‍ കടത്തിണ്ണയിലിരിക്കുമ്പോള്‍ ലോട്ടറിയെപ്പറ്റി സംസാരമുണ്ടായി. ദേവദാസ് എടുത്ത ലോട്ടറി ടിക്കറ്റ് അജിത്തിനെ ഏല്‍പ്പിച്ചിരുന്നു. ഓണം ബമ്പറിന്റെ ഫലം വരുന്നതിനുമുമ്പ് ദേവദാസ് ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചെങ്കിലും കൊടുക്കാന്‍ അജിത്ത് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ അജിത്ത് സമീപത്തുള്ള വീട്ടില്‍ പോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ദേവദാസിന്റെ വലതുകൈക്ക് വെട്ടി. വെട്ടുകൊണ്ട് ദേവദാസിന്റെ കൈ തൂങ്ങിയനിലയിലായിരുന്നു. നിലത്തുവീണ ദേവദാസിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജിത്ത് ആരെയും ദേവദാസിന്റെ അടുത്തേക്കു വരാന്‍ അനുവദിച്ചില്ല. അവശനിലയിലായ ദേവദാസിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അജിത്തിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്