കൊടുംചൂടില്‍ ഉത്തര്‍പ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം

ദില്ലി :കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ലഖ്‌നൗവില്‍ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഹാറില്‍ പാറ്റ്നയില്‍ 35 പേരടക്കം 44 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാറ്റ്നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.