തന്തൈ പെരിയാര്‍ സ്മാരകത്തിന്‍റെയും പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം

വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്ദി സമാപന ആഘോഷം

ന്തൈ പെരിയാർ സ്മാരകത്തിൻറെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനവും വൈക്കം സത്യാഗ്രഹത്തിൻറെ ശതാബ്ദി സമാപന ആഘോഷംവും
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിൽ നിന്ന്…

ഏറെ സന്തോഷത്തോടെയാണ് വൈക്കത്തെ നവീകരിച്ച പെരിയാർ സ്മാരകത്തിൻറെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിൻ അവർകളുടെ പങ്കാളിത്തം എൻറെ സന്തോഷം ഇരട്ടിപ്പിക്കുകയും ഈ പരിപാടിയുടെ മഹത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാർ എന്നു വിളിക്കുന്നു. വലിയ മനുഷ്യൻ എന്നർത്ഥം വരുന്ന പെരിയ ആളാണ് പ്രയോഗത്തിൽ ലോപിച്ച് പെരിയാർ ആയി മാറിയത്.

സ്വാതന്ത്ര്യസമര പോരാളിയായിരുന്നു പെരിയാർ. ഗാന്ധിയൻ ചിന്താഗതി ഉയർത്തിപ്പിടിച്ചുകൊണ്ടു ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി നിൽക്കുമ്പോൾ തന്നെ പെരിയാർ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നകന്നു. പുരോഗമന ചിന്താഗതിയുണ്ടായിരുന്ന പലരും കോൺഗ്രസ്സ് വിട്ട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചതും ചിലർ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതുമെല്ലാം നമ്മുടെ എല്ലാം അറിവിലുള്ള കാര്യങ്ങളാണ്. പെരിയാറിൻറെ അനുഭവത്തിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. കോൺഗ്രസ്സ് നേതാക്കൾ പലരും പുരോഗമന ചിന്തയല്ല, മറിച്ച് അധോഗമന ചിന്തയാണ് വച്ചു പുലർത്തുന്നത് എന്നതായിരുന്നു പെരിയാറിൻറെ പക്ഷം. ഏതായാലും പെരിയാർ ക്രമേണ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും ഒപ്പം നിലകൊണ്ടു. 1925 ലെ നാഗപട്ടണത്തെ റെയിൽവേ തൊഴിലാളികളുടെ സമരത്തെ പിന്തുണച്ചതിൻറെ പേരിൽ പെരിയാർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തൻറെ സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങൾക്കു വലിയതോതിൽ സഖ്യകക്ഷികളായി കമ്മ്യൂണിസ്റ്റുകാരെയാണ് അദ്ദേഹം കണ്ടത്. തമിഴ്നാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഉറ്റ ചങ്ങാത്തമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്, പ്രത്യേകിച്ച് സഖാക്കൾ എം സിംഗാരവേലുവും പി ജീവാനന്ദവുമായി. 1920 കൾ തൊട്ടിങ്ങോട്ട് അദ്ദേഹം ഇടതുപക്ഷ ആശയങ്ങളുമായി ചേർന്നുനിന്നിരുന്നു എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല.

1952 ൽ തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ മികച്ച വിജയത്തിൻറെ പിന്നിലുൾപ്പെടെ പെരിയാറിൻറെ സ്വാധീനം പ്രകടമായിരുന്നു. അന്ന് തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവായത് അവിടുത്തെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് പി രാമമൂർത്തിയായിരുന്നു. പിന്നീട് സി പി ഐ എം രൂപീകൃതമായപ്പോൾ പി രാമമൂർത്തി പാർട്ടിയുടെ ആദ്യ പോളിറ്റ് ബ്യൂറോയിലെ 9 പേരിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ മിശ്ര വിവാഹത്തിന് അധ്യക്ഷത വഹിച്ചത് പെരിയാർ ആയിരുന്നു. അത്ര അടുപ്പമായിരുന്നു പെരിയാറും തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും പാർട്ടി നേതാക്കളും തമ്മിലുണ്ടായിരുന്നത്. സാമൂഹിക പരിഷ്ക്കർത്താവായിരുന്നു പെരിയാർ എന്ന് നമുക്ക് എല്ലാവർക്കും അറിയാം. താൻ ഉയർത്തിപ്പിടിച്ച സാമൂഹികനീതിയുടെയും സ്വാഭിമാനത്തിൻറെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പെരിയാർ ‘കുടി അരസു’ എന്ന ഒരു പത്രം ആരംഭിച്ചിരുന്നു. സഖാവ് സിംഗാരവേലു അതിൽ സ്ഥിരമായി എഴുതുമായിരുന്നു. തമിഴരുടെ ഇടയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അവതരിപ്പിച്ചുകൊണ്ട് 1931 ഒക്ടോബർ 4 ന് ‘കുടി അരസ’ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ മുഖപത്രത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരുന്നത്. ‘സോഷ്യലിസം ആദ്യമായി പ്രാബല്യത്തിൽ വന്നത് റഷ്യയിലാണ്. കാരണം, ലോകത്താകെയുള്ള സർക്കാരുകളിൽ ഏറ്റവും സ്വേച്ഛാധിപത്യപരമായിരുന്നു അപ്പോഴത്തെ സാർ ഭരണം. ആ യുക്തിക്കനുസരിച്ച് റഷ്യയിലല്ല, മറിച്ച് ഇന്ത്യയിലായിരുന്നു സോഷ്യലിസം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. എന്നാൽ, അത് തടയാൻ ഇന്ത്യയിൽ നിരവധി ഗൂഢാലോചനകൾ ഉണ്ടായിട്ടുണ്ട്. ദൈവത്തിൻറെയും മതത്തിൻറെയും പേരിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അറിവും വിദ്യാഭ്യാസവും ലോകപരമായ ജ്ഞാനവും സ്വാഭിമാനവും ഒക്കെ ആർജിക്കുന്നതിനുള്ള വഴികൾ തടയാനും അങ്ങനെ അവരെ പ്രാകൃതമായ അവസ്ഥയിൽ നിലനിർത്താനും ഗൂഢാലോചനക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.’

ഈ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ഘട്ടത്തിൽ സഖാവ് പി ജീവാനന്ദം തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ തമിഴ് പരിഭാഷ പല ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചതും ‘കുടി അരസു’ ആയിരുന്നു. തൊട്ടടുത്ത വർഷം, അതായത് 1932 ൽ, പെരിയാർ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു. അവിടെ മൂന്നു മാസം ചിലവഴിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനെ കുറിച്ച് വലിയ മതിപ്പായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിൻറെ സന്ദർശനത്തിന് നാലു ദശാബ്ദങ്ങൾക്കു ശേഷം 1972 ൽ, സോവിയറ്റ് യൂണിയനിലെ സോഷ്യലിസത്തിൻറെ നേട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദ്രാവിഡ കഴകത്തിൻറെ പ്രസിദ്ധീകരണമായ ‘ഉൺമൈ’യിൽ പെരിയാർ ഇപ്രകാരമാണ് എഴുതിയത്. ‘സോഷ്യലിസ്റ്റ് രാജ്യത്തിൽ ഒരു മനുഷ്യനെയും ഉന്നതനായോ താഴ്ന്നവനായോ കരുതുന്നില്ല; ശ്രേഷ്ഠനുമില്ല, നികൃഷ്ഠനുമില്ല. എല്ലാവരും തുല്യരാണ്. തുല്യതയെ ഇത്രയേറെ പ്രശംസിക്കുന്ന ഒരാൾ എല്ലാവർക്കും വഴി നടക്കാൻ ഉള്ള സ്വാതന്ത്ര്യം വേണം എന്നു ചിന്തിക്കുകയും ആ തുല്യത നേടാനായി പൊരുതുകയും ചെയ്തതിൽ ഒരു അത്ഭുതവുമില്ല. അതാണ് 1924 ൽ വൈക്കത്ത് നമ്മൾ കണ്ടത്. വർണ്ണാശ്രമ ധർമ്മത്തിൻറെ കാഴ്ചപ്പാടുകളിൽ സമൂഹത്തിൽ വ്യത്യസ്തമായ ശ്രേണികളുണ്ടായിരുന്നു. ജാതിയുടെയും ലിംഗത്തിൻറെയും ഒക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകളും അസമത്വങ്ങളും അതിൽ അന്തർലീനമായിരുന്നു. അതുകൊണ്ടുതന്നെ ആർക്കെല്ലാമാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്നത് എന്നും ആർക്കെല്ലാമാണ് വഴി നടക്കാൻ സ്വാതന്ത്ര്യം ഉണ്ടാവേണ്ടത് എന്നും ഒക്കെയുള്ള വ്യവസ്ഥകൾ അതിൻറെ ഭാഗമായി ഉണ്ടായിരുന്നു. അത്തരം വ്യവസ്ഥകൾക്ക് എതിരായുള്ള സമരമായി വൈക്കം സത്യഗ്രഹത്തെ കാണാൻ കഴിയും.

പ്രത്യയശാസ്ത്രങ്ങളും നിയമവും ധർമ്മവുമെല്ലാം കാലത്തിന് അനുസൃതമായി നവീകരിക്കപ്പെടണം എന്നതായിരുന്നു പെരിയാറിൻറെ കാഴ്ചപ്പാട്. ഇന്നത്തെ ധർമ്മം നാളത്തെ അധർമ്മമായിരിക്കും എന്ന് പെരിയാർ ‘കുടി അരസു’വിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പെരിയാർ മുന്നോട്ടുവെച്ച കാഴ്ചപ്പാട് സമധർമ്മം എന്നതായിരുന്നു. ധർമ്മത്തിൻറെ കാലാനുസൃതമായ നവീകരണത്തിനുള്ള ഉപാധിയായാണ് പെരിയാർ സമധർമ്മം എന്ന കാഴ്ചപ്പാടിനെ വിവക്ഷിച്ചത്. അതിൻപ്രകാരം സ്വാഭിമാനവും സ്വാതന്ത്ര്യവും സമത്വവും ഒക്കെ ജാതിനിരപേക്ഷമായി ഓരോ വ്യക്തിക്കും അവകാശപ്പെട്ടതായിരുന്നു. സാമൂഹികനീതിയായിരുന്നു അതിൻറെ കേന്ദ്ര ബിന്ദു. സാമൂഹികശ്രേണികൾ ഇല്ലാതാകുന്നതും തുല്യതയും നീതിയും സംജാതമാകുന്നതുമായ അവസ്ഥയെയാണ് സമധർമ്മം കൊണ്ട് താൻ ഉദ്ദേശിക്കുന്നത് എന്ന് പെരിയാർ പ്രസംഗിച്ചിട്ടുണ്ട്. അത്തരമൊരു കാഴ്ചപ്പാട് മുൻനിർത്തിക്കൊണ്ടു തന്നെയാണ് പെരിയാർ വൈക്കത്തെ സമരത്തിൻറെ ഭാഗമായത് എന്നതിലൊരു സംശയവുമില്ല. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാർ. ‘സത്യഗ്രഹത്തിൽ പങ്കെടുത്ത ഞങ്ങളെല്ലാം ജയിലിലാണ്. അതിനാൽ താങ്കൾ ഉടനെ വൈക്കത്തു വന്ന് സത്യഗ്രഹം നയിക്കണം’ – ബാരിസ്റ്റർ ജോർജ് ജോസഫും കേശവ മേനോനും പെരിയാർക്ക് എഴുതിയ കത്തിൽ ഇപ്രകാരമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അങ്ങനെ 1924 ഏപ്രിൽ 13 ന് പെരിയാർ വൈക്കം സത്യഗ്രഹത്തിൻറെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി.

തിരുവിതാംകൂർ ഭരണസംവിധാനത്തിൻറെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടൻ അദ്ദേഹത്തിൻറെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവർ സത്യഗ്രഹത്തിൻറെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി. നാഗമ്മയും വൈക്കത്ത് വന്ന് സത്യാഗ്രഹത്തിന് ഈതരത്തിൽ നേതൃത്വം കൊടുക്കുകയായിരുന്നു. ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. പെരിയാറിൻറെ സാമൂഹ്യ ഇടപെടലുകളെ കുറിച്ച് സംസാരിക്കുമ്പോൾ പെരിയാറെ കുറിച്ച് മാത്രം പരാമർശിച്ചാൽ പോരാ. പെരിയാറുടെ ഭാര്യ നാഗമ്മയെ കുറച്ചുകൂടി പറയേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ജ്യോതിഭാ ഫൂലെയും സാവിത്രി ബായി ഫൂലെയും ഭാര്യാഭർത്താക്കന്മാർ എന്ന നിലയ്ക്ക് സമൂഹത്തിൽ സംയുക്തമായി ഇടപെട്ടതു പോലെ തന്നെയാണ് തമിഴ്നാട്ടിൽ പെരിയാറും നാഗമ്മയും ഇടപെട്ടത്. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനായും, അവർ സ്വന്തം നിലയ്ക്ക് ഭർത്താക്കന്മാരെ തെരഞ്ഞെടുക്കുന്നതിനായും, അവർക്ക് വിവാഹമോചനം നേടാനായും ഒക്കെ പെരിയാർ നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രപരമായിരുന്നു. പെരിയാറിൻറെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും നമുക്കു കാണാൻ കഴിയും.

അരുക്കുറ്റിയിൽ നിന്ന് ജയിൽ മോചിതനായ പെരിയാർ വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കൽപിച്ചു. ഈ ഉത്തരവ് പെരിയാർ ലംഘിച്ചതോടെ തിരുവിതാംകൂർ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. നേരത്തെ ഇവിടെ പ്രദർശനത്തിൽ കണ്ടത് പോലെ, രാജാവിൻറെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തിൽ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയത്. വൈക്കം സത്യഗ്രഹത്തിൻറെ ശതാബ്ദി ആഘോഷ വേളയിൽ വളരെ വിശദമായി തന്നെ ആ സമരത്തെക്കുറിച്ചും അന്നത്തെ രാഷ്ട്രീയ – സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും ഒക്കെ വിവരിച്ചതുകൊണ്ട് ഇപ്പോൾ അതിലേക്കു കൂടുതലായി കടക്കുന്നില്ല. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ.
വൈക്കത്ത് അമ്പലത്തിനു ചുറ്റുമുള്ള വഴിയിലൂടെ നടക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് സ്വാഭാവികമായും ആ പ്രദേശത്തുള്ളവർക്കായിരുന്നു; അതായത് മലയാളികൾക്കായിരുന്നു. എന്നാൽ, ആ പ്രശ്നത്തെ കേവലം മലയാളികളുടെയോ തിരുവിതാംകൂറിൻറെയോ ഒക്കെ പ്രശ്നമായി ചുരുക്കി കാണുകയല്ല പെരിയാറും മറ്റു സമര നേതാക്കളും ചെയ്തത്. അതിനെ രാജ്യത്തിൻറെ ജനങ്ങളുടെയാകെ പ്രശ്നമായാണ് അവർ കണ്ടത്. അതുകൊണ്ടാണ് ദേശീയ നേതാക്കൾ തന്നെ അതിൻറെ ഭാഗമായതും സിഖുകാർ ഉൾപ്പെടെ സഹായവുമായി എത്തിയതും. ആ നിലയ്ക്ക്, അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്.

ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നത്. കേരളത്തിൻറെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിൻറെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കെത്താങ്ങാവുന്നു. ആ നിലയ്ക്ക് സഹകരണാത്മക ഫെഡറലിസത്തിൻറെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നത്. അത് കേവലം വാക്കുകളിൽ ഒതുങ്ങുന്ന സഹകരണമല്ല, മറിച്ച് പ്രവൃത്തിയിൽ വെളിവാകുന്ന സഹകരണമാണ്. ഈ വിധത്തിലുള്ള സഹകരണം കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ വ്യാപിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ, സവിശേഷമായി അവയുടെ സാമ്പത്തിക സ്വയംഭരണത്തിനുമേൽ, നിരന്തര കൈ കടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ല. ഇവിടുത്തെ പെരിയാർ സ്മാരകത്തിൻറെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ വരും കാലങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും കഴിയട്ടെ എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടും തമിഴ്നാട് മുഖ്യമന്ത്രി തിരു സ്റ്റാലിൻ അവർകളുടെ സാന്നിധ്യത്തിന് നന്ദി അറിയിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.